Thursday 15 July 2021

ശ്ലോകം 33 34

ശ്ലോകം 33

ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജ പത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ

നിജപത്നീം പിരിഞ്ഞളവു- കാട്ടിൽ പാർക്കുമ്പോൾ തന്റെ ഭാര്യയായ സീതയുമായി വേർപിരിഞ്ഞ് അന്വേഷിച്ചു നടക്കുമ്പോൾ, കുളിർനിലാവ്- എങ്ങും പരന്ന കുളിർ നിലാവു കണ്ടിട്ട്, ഘർമ്മാതപം എന്ന്- ഗ്രീഷ്മകാലത്തെ കഠിനമായ വെയിലാണെന്ന്, ചെമ്മേ- മടികൂടാതെ, തമ്പിയൊടു പറഞ്ഞു- അനുജനായ ലക്ഷ്മണനോടു പറഞ്ഞു വിലപിച്ചു, അഥ- പിന്നൊരിക്കൽ കൃഷ്ണാവതാര കാലത്ത്, വൃന്ദാവനത്തിൽ- വൃന്ദാവനത്തിൽ വച്ച്, ആ മൃഗാക്ഷികളെ- തന്നിൽ പ്രേമാ സക്തരായ ഗോപികമാരെ, തന്നെത്തിരഞ്ഞ്- കാട്ടിൽ തന്നെ അന്വേഷിച്ചു നടത്തി, മറു കിച്ചു- വല്ലാതെ വിഷമിപ്പിച്ചു)

ശ്രീരാമാവതാരത്തിൽ കാട്ടിൽ പാർക്കുമ്പോൾ തന്റെ ഭാര്യയായ സീതയുമായി വേർപിരിഞ്ഞ് അന്വേഷിച്ചു നടക്കുമ്പോൾ എങ്ങും പരന്ന നിലാവു കണ്ടിട്ട് ഗ്രീഷ്മകാലത്തെ കഠിനമായ വെയിലാണെന്ന് അനുജനായ ലക്ഷ്മണനോട് പറഞ്ഞു വിലപിച്ചു. പിന്നൊരിക്കൽ കൃഷ്ണാവതാര കാലത്ത് വൃന്ദാവനത്തിൽ വച്ചു തന്നിൽ പ്രേമാ സക്തരായ ഗോപികമാരെ കാട്ടിൽ തന്നെ തിരഞ്ഞു നടത്തിച്ചു വല്ലാതെ വിഷമിപ്പിച്ചു. നാരായണനു നമസ്കാരം.

'കുളിർനിലാവ് ഘർമ്മാതപമായി' - സീതയെ രാവണൻ അപഹരിച്ച തോടെ ശ്രീ രാമലക്ഷ്മണന്മാർ ജാനകിയെ തിരഞ്ഞു കാട്ടിലെങ്ങും സഞ്ചരിച്ചു. അക്കാലത്തു പ്രകൃതിയിലെ സൗന്ദര്യം മുഴുവൻ വിരഹിയായ രാമനു ദുഃഖപ്രദമായിത്തോന്നി. ബാലിവധം കഴിഞ്ഞ് രാമൻ പ്രസ്രവണപർവ്വതത്തിൽ താമസിക്കുമ്പോൾ ഈ സ്ഥിതി വല്ലാതെ മൂർച്ഛിച്ചു. ശരത്ക്കാലമായി, സുഗ്രീവൻ സീതാന്വേഷണത്തിനു യത്നമൊന്നും ആരംഭിക്കുന്നതായി കണ്ടില്ല. ഈ സന്ദർഭത്തിൽ രാമൻ ലക്ഷ്മണന്റെ മുമ്പിൽ സീതയെ ചൊല്ലി ഇങ്ങനെ വിലപിച്ചു:

എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ!
ചന്ദ്രാനനേ! നീ പിരിഞ്ഞതുകാരണം
ചന്ദ്രനും ആദിത്യനെപ്പോലെയായിതു.

ചന്ദ്രന്റെ പൂനിലാവ് രാമന് സൂര്യന്റെ കഠിനാതപം പോലെ തോന്നിയെന്നാണല്ലോ ഒടുവിലത്തെ വരിയുടെ താത്പര്യം. സീതയെ ചൊല്ലിയുള്ള രാമന്റെ ഈ വിലാപം തന്നെയാണ് 'ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു' പറഞ്ഞതായി കവി വിവരിച്ചിരിക്കുന്നത്.

'മൃഗാക്ഷികളെ വൃന്ദാവനത്തിൽ തന്നെത്തിരഞ്ഞു മറുകിച്ചു' - ഒരു ദിവസം മനോമോഹനമായ ശരത്കാല രാത്രിയിൽ ഉണ്ണിക്കണ്ണൻ വൃന്ദാവനത്തിൽ വേണുഗാനം മുഴക്കി. മധുരമായ വേണുഗാനം കേട്ട് അനുരക്ത രായ ഗോപികമാർ കൃഷ്ണനു ചുറ്റും തടിച്ചുകൂടി. കൃഷ്ണൻ അവരുമായി രാസലീലയിൽ ഏർപ്പെട്ടു.കൃഷ്ണൻ തികച്ചും തങ്ങൾക്ക് വശംവദനായിക്കഴിഞ്ഞു എന്നു ഗോപികമാർ അഭിമാനിച്ചു. ഈ അഭിമാനം ശമിപ്പിക്കാനായി ഭഗവാൻ പെട്ടെന്ന് അന്തർധാനം ചെയ്തു. വിരാഹാതുരരായ ഗോപികമാർ വിലപിച്ചു കൊണ്ടു കാടു മുഴുവൻ ഭഗവാനെ അന്വേഷിച്ചു നടന്നു. ഒരിടത്തും ഭഗവാനെ കണ്ടെത്താതെ അവർ കാളിന്ദീനദിയുടെ പുളിനത്തിൽ വീണ്ടും ഒരുമിച്ചുകൂടി. അഭിമാനം വെടിഞ്ഞ് കൃഷ്ണനെ സ്തുതിക്കാൻ തുടങ്ങി.ഗോപികമാരുടെ ഈ സ്തുതിയാണ് ''ജയതിതേധികം ജന്മനാ വ്രജ" എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗോപികാഗീതം. ഭാഗവതം ദശമത്തിൽ മുപ്പത്തിയൊന്നാം അധ്യായമാണ് ഗോപികാഗീതം. ഒടുവിൽ ഭഗവാൻ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു.ഒരിടത്തു താൻ പ്രിയതമയെ അന്വേഷിച്ചു നടന്നു വിലപിക്കുന്നു. മറ്റൊരിടത്തു പ്രേമവതികളായ ഗോപികമാരെ തന്നെ തിരഞ്ഞു മറുകിക്കുന്നു. ഇതെന്തൊരു പരസ്പര വൈരുധ്യമെന്നാണ് പ്രസ്തുത ശ്ലോകത്തിൽ കവി സംശയിച്ചി lരിക്കുന്നത്.

പ്രേമ പ്രകടനത്തിൽ ഭഗവാൻ പൊരുത്തമില്ലാതെ പെരുമാറുന്ന മറ്റു രണ്ടു ദൃഷ്ടാന്തങ്ങളാണ് മുപ്പത്തിനാലാം പദ്യത്തിൽ വെളിപ്പെടുത്തുന്നത്.





ശ്ലോകം 34

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത,
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു ഹരിനാരായണായ നമഃ

(ഒരു നക്തഞ്ചരിക്ക്- രാമാവതാരത്തിൽ കാമാർത്തയായി തന്നെ സമീപിച്ച ശൂർപ്പണഖയെന്ന രാക്ഷസിക്ക്‌, ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ- 'ങ'കാരത്തോടു സവർണ്ണ ങ്ങളായ ങ,ഞ, ണ,ന,മ എന്ന അനുനാസിക ങ്ങളായ അഞ്ചക്ഷരങ്ങൾക്കും, ഊനം വരുത്തി- മൂക്കു മുറിച്ചു കളഞ്ഞതിന്റെ ഫലമായി കേടുവരുത്തി, ബത- കഷ്ടം, കൂനോരു ദാസിയെ- അതേയവസരത്തിൽ കൃഷ്ണാവതാരത്തിൽ കംസന് കുറിക്കൂട്ടുമായി പോയ കുബ്ജയായ ദാസിയെ, മനോജ്ഞാംഗിയാക്കിയതും- താടിക്കു പിടിച്ചു നിവർത്തി സുന്ദരിയാക്കിത്തീർത്തതും, ഒന്നല്ലേ ആള്- ഒരേ ഭഗവാൻ തന്നെയല്ലേ)

രാമാവതാരത്തിൽ കാമാർത്തയായി തന്നെ സമീപിച്ച ശൂർപ്പണഖയെന്ന രാക്ഷസിക്ക് 'ങ'കാരത്തോടു സവർണങ്ങളായ ങ,ഞ,ണ,ന, മ, എന്നീ അനുനാസിക ങ്ങളായ അക്ഷരങ്ങളും മൂക്കുമുറിച്ചു കളഞ്ഞതിന്റെ ഫലമായി ഉച്ചരിക്കാൻ വയ്യാതാക്കിത്തീർത്തു. അതേയവസരത്തിൽ കൃഷ്ണാവതാരത്തിൽ കംസനു കുറിക്കൂട്ടുമായി പോയ കുബ്ജയായ ദാസിയെ താടിക്കു പിടിച്ചു നിവർത്തി സുന്ദരിയാക്കിത്തീർത്തതും ഒരേ ഭഗവാൻ തന്നെയല്ലേ? ഹരിനാരായണനു നമസ്കാരം.

'ശൂർപ്പണഖയുടെ നാസാഛേദം' - ശ്രീ രാമലക്ഷ്മണന്മാരും സീതയും പഞ്ചവടിയിൽ കഴിയുന്ന കാലമാണ്. രാമനെ കണ്ടു കാമാർത്തയായി രാവണ സഹോദരിയായ ശൂർപ്പണഖ അവിടെയെത്തി. രാമനോട് പ്രണയപ്രാർത്ഥന നടത്തി. രാമൻ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ലക്ഷ്മണനോടായി പ്രണയപ്രാർത്ഥന. രണ്ടിടത്തും പരാജയപ്പെട്ട രാക്ഷസി കോപാക്രാന്തയായി സീതയെ ബലാൽ പിടിച്ചുകൊണ്ടുപോകാൻ മുന്നോട്ടു കുതിച്ചു. തുടർന്നു രാമന്റെ ആജ്ഞപ്രകാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ കാതും മുലയും മൂക്കും ഛേദിച്ചു പറഞ്ഞയച്ചു. മൂക്കു ഛേദിച്ചതു കൊണ്ട് ങ, ഞ, ണ, ന, മ എന്ന അനുനാസികാക്ഷരങ്ങൾ അവൾക്ക് ഉച്ചരിക്കാൻ വയ്യാതായി. ഭഗവാനെ പ്രണയപ്രാർത്ഥനയുമായി സമീപിച്ച ശൂർപ്പണഖയ്ക്കു വന്നുചേർന്ന ഈ വൈകൃതമാണ് പ്രസ്തുത പദ്യത്തിൽ ആദ്യത്തെ രണ്ടുവരികളിൽ സൂചിപ്പിച്ചിരിക്കുന്നത്.

'കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കി' - കംസന്റ ആജ്ഞയനുസരിച്ചു ധനുര്യാഗത്തിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന കൃഷ്ണനെയും ബലരാമനെയും അക്രൂരൻ മധുരാപുരിയിൽ കൊണ്ടുവന്നു. മധുരയിലെത്തിയ അവർ രണ്ടാളും രാജവീഥിയിൽക്കൂടി കംസന്റെ കൊട്ടാരത്തിലേക്കു യാത്രതിരിച്ചു. വഴിമധ്യേ യുവതിയായ ഒരു സ്ത്രീ കൂനിപ്പിടിച്ച് കയ്യിൽ കുറിക്കൂട്ടു നിറച്ച പാത്രവുമായി നടന്നു പോകുന്നതു കണ്ടു. നീ ആരാണെന്നും കുറിക്കൂട്ടാർക്കാണെന്നും അവർ കുബ്ജയോടു ചോദിച്ചു. അതോടൊപ്പം കുറിക്കൂട്ട് തങ്ങൾക്ക് തരുമോ എന്നും അന്വേഷിച്ചു. താൻ കംസന്റെ ദാസിയാണെന്നും തന്റെ പേർ ത്രിവക്രയെ ന്നാണെന്നും അവൾ അറിയിച്ചു. തുടർന്ന് മുഴുവൻ കുറിക്കൂട്ടും രാമകൃഷ്ണന്മാർക്കായി സമ്മാനിച്ചു. പ്രസന്നനായ ഭഗവാൻ കുബ്ജയുടെ കൂനു നിവർത്താൻ നിശ്ചയിച്ചു. സ്വപാദങ്ങൾ കൊണ്ട് അവളുടെ പുറം കാലുകളമർത്തി ഭഗവാൻ കൈകൊണ്ട് അവളെ താടിക്കുപിടിച്ചുയർത്തി. ഭഗവാന്റെ സ്പർശമേറ്റു കൂനു നിവർന്നു എന്നു മാത്രമല്ല, അവൾ അതിസുന്ദരിയായി മാറുകയും ചെയ്തു. ഭാഗവതം ദശമ ത്തിൽ നാല്പത്തിരണ്ടാം അധ്യായത്തിലാണ് കുബ്ജയുടെ കഥയുള്ളത്. ഒരുവളുടെ മൂക്കും മൂലയുമരിഞ്ഞ് അവളെ വിരൂപയാക്കിയ ഭഗവാൻ മറ്റൊരാളുടെ വൈരൂപ്യം മാറ്റി അതിസുന്ദരിയാക്കിത്തീർത്തു. ഈ വൈരുദ്ധ്യം എടുത്തുകാട്ടി അത്ഭുതപ്പെടുകയാണ് ആചാര്യൻ.

ഭഗവാൻ ഈ വിരുദ്ധലീലകൾ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതം കൊണ്ടു ചെയ്യുന്നതാണോ? അങ്ങനെ കരുതാൻ വയ്യ. ഒരേ ഇന്ദ്രന്റെ രണ്ടു പുത്രന്മാരോടും ഭഗവാൻ രണ്ടു തരത്തിൽ പെരുമാറിയതായി കാണുന്നു. ആ ദൃഷ്ടാന്തമാണ് മുപ്പത്തഞ്ചാംപദ്യത്തിൽ വിവരിക്കുന്നത്.

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ


No comments:

Post a Comment