Friday 16 July 2021

ശ്ലോകം 08 09

ശ്ലോകം 08

ണത്താരിൽമാനിനിമണാളൻ പുരാണപുരു-
ഷൻ ഭക്തവത്സലനനന്താദിഹീനനപി
ചിത്തത്തിലച്യുത, കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

( ണത്താരിൽ മാനിനിമണാളൻ -നല്ല പൂവിൽ പിറന്നവളായ അതായത് പൂമാതാവായ ലക്ഷ്മിയുടെ പ്രിയതമനും, പുരാണപുരുഷൻ -പണ്ടേയുള്ള വനും, അനന്താദിഹീനനപി - അന്തവും ആദിയും ഇല്ലാത്തവനാണെങ്കിലും, ഹേ അച്യുത- സ്വരൂപത്തിനൊരിക്കലും മാറ്റമില്ലാതെ വിളങ്ങുന്ന അങ്ങ്)

പൂമാതാവായ ലക്ഷ്മിയുടെ പ്രിയതമനും, പണ്ടേയുള്ളവനും ഭക്തജനങ്ങളിൽ അതിയായ വാത്സല്യമുള്ളവനുമായ ഭഗവാൻ ആദിയും അന്തവും ഇല്ലാത്തവൻ ആണെങ്കിലും സ്വരൂപത്തിനു ഒരിക്കലും മാറ്റമില്ലാതെ വിളങ്ങുന്ന അങ്ങ് ഹൃദയത്തിൽ സ്ഥിരമായൊരു കളിപ്പന്തലിട്ടു താമസമാക്കി എന്റെ മനസ്സിൽ സദാ കളിയാടുക, അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

പ്രപഞ്ചത്തിനാദികാരണമായി ബോധസ്വരൂപമായി വർത്തിക്കുന്ന ഈശ്വരസത്ത ആദിയോ അന്തമോ ഇല്ലാത്ത സനാതനസത്യമാണെന്നു നാം മുമ്പ് കണ്ടുവല്ലോ. ഒരു വസ്തുവിന് കാലത്തെയോ ദേശത്തെയോ ആശ്രയിച്ചാണ് ആദിയും അന്തവും ഉണ്ടാവുക. ഇന്ന സമയത്ത് ജനിച്ചു, ഇന്ന സമയത്ത് മരിച്ചു എന്ന വ്യവഹാരങ്ങളാണ് കാലത്തെ ആസ്പദമാക്കിയുള്ള ആദ്യന്ത വ്യവഹാരങ്ങൾ. ഇന്ന ഇടത്തു തുടങ്ങി, ഇന്ന ഇടത്തു ഒടുങ്ങി എന്ന മട്ടിലുള്ളവയാണ് ദേശത്തെ ആസ്പദമാക്കിയുള്ള ആദ്യന്ത വ്യവഹാരങ്ങൾ. കാലദേശങ്ങളെ ആസ്പദമാക്കിയുള്ള ഈ രണ്ടുതരം ആദ്യന്തവ്യവഹാരങ്ങളും പരമസത്യത്തിൽ ഇല്ലെന്ന് ഓർക്കണം. പരമ സത്യം കാലദേശാതീതമാണ്. അഖണ്ഡബോധസ്വരൂപനായ സത്യത്തിൽ ശക്തിസ്പന്ദന രൂപത്തിലുള്ള കർമ്മ ചലനമാണ് കാലത്തിന്റെ തോന്നൽ ഉളവാക്കുന്നത്. പദാർത്ഥരൂപങ്ങളുടെ ആവിർഭാവമാണ് ദേശത്തിന്റെ തോന്നലിനു കാരണം. ഇങ്ങനെ കാല ദേശങ്ങളുടെ ആവിർഭാവത്തിനും കാരണമായി വർത്തിക്കുന്ന സത്യം കാലദേശങ്ങളുടെ പ്രവർത്തനവലയത്തിൽപ്പെടാൻ പറ്റുകയില്ലല്ലോ. നാരായണീയത്തിലെ ആദ്യ ശ്ലോകത്തിൽ മേൽപ്പത്തൂർ, കാലദേശാവധിഭ്യാം നിർമുക്തം എന്നു വർണിച്ചിരിക്കുന്നത് ഈ വസ്തുത തന്നെയാണ്. ഇക്കാര്യമാണ് പ്രസ്തുത ശ്ലോകത്തിൽ അനന്താദിഹീനനപി എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് കാലദേശങ്ങളുടെ തോന്നലിനു മുൻപേ നിലവിലുള്ള സത്യമാണ് 'ജഗദീശ്വരൻ.' 'പുരാണപുരുഷൻ' എന്ന വിശേഷണം അക്കാരണത്താൽ ഭഗവാന് തികച്ചും അന്വർത്ഥമാണ്. ഭഗവാനു മുമ്പ് മറ്റു യാതൊന്നും ഉണ്ടായിരുന്നില്ല. പിമ്പുണ്ടായതെല്ലാം ഭഗവാനെ ആശ്രയിച്ചു മാത്രം കാണപ്പെട്ടവയുമാണ്. അതുകൊണ്ട് ഭഗവാൻ പണ്ടേ യുള്ളവനാണ്. പണ്ടേയുള്ള ഈ ഭഗവാനെ സമീപിക്കാൻ ബുദ്ധിക്ക് രണ്ടു മാർഗ്ഗങ്ങളെയുള്ളു, സഗുണ മാർഗ്ഗവും നിർഗുണ മാർഗ്ഗവും. ഇതിൽ ഏത് അവലംബിച്ചാലും ഭഗവാൻ 'ണത്താരിൽമാനിനിമണാളനാ'ണ്. സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും മുഴുവൻ പ്രതീകമാണ് ലക്ഷ്മി. അതുപോലെ സർവ്വവ്യാപിയായ പരമാത്മാവിന്റെ പ്രതീകമാണ് ശംഖചക്രാബ്ജധരനും പീതാംബരധാരിയുമായ വിഷ്ണു. 'വിഷ്ണു' എന്ന പദത്തിനു തന്നെ സർവ്വത്ര വ്യാപിച്ചിരിക്കുന്നവൻ എന്നാണർത്ഥം. ബോധസ്വരൂപമായ സൂക്ഷ്മ സത്യം വിചാരം ചെയ്ത് അറിയാൻ കഴിവില്ലാത്തവർക്ക് ആരംഭത്തിൽ ചതുർബാഹുവായി വനമാല ധരിച്ച്, കടകകുണ്ഡലകിരീടങ്ങളോടുകൂടി ശോഭിക്കുന്ന ലക്ഷ്മീമണാളനെ ധ്യാനിച്ച് ബുദ്ധിക്ക് ഏകാഗ്രത വരുത്താവുന്നതാണ്. ആദ്യമേതന്നെ വസ്തു ബുദ്ധിക്ക് പിടികിട്ടുന്നവർക്ക് വിചാര രൂപത്തിലുള്ള ജ്ഞാനമാർഗമോ സങ്കല്പ നിരോധന രൂപത്തിലുള്ള യോഗമാർഗ്ഗമോ അംഗീകരിച്ച് ബുദ്ധിയെ ഏകാഗ്രപ്പെടുത്തി സത്യത്തെ സമീപിക്കാവുന്നതാണ്. ഏതു മാർഗ്ഗം അവലംബിച്ചാലും മനസ്സ് ഏകാഗ്രപ്പെടുന്നതോടെ വ്യക്തിയുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കുണ്ഡലിനി അഥവാ പ്രപഞ്ചപ്രാണശക്തി ഉണർന്ന് ദേഹമാകെ വ്യാപിക്കും. ഹൃദയ അന്തർഭാഗം പ്രകാശം കൊണ്ട് നിറയും. ശക്തിയുടെ ഉറവിടങ്ങളായ ആധാരപത്മങ്ങൾ വ്യക്തമായി കാണാറാകും. പ്രപഞ്ചപ്രാണശക്തിയായ കുണ്ഡലിനി ആധാരപത്മങ്ങളിൽ നിന്നും ഊറി പ്രകാശിച്ചതുകൊണ്ടുതന്നെയായിരിക്കണം യോഗികൾ ലക്ഷ്മിയെ 'ണത്താരിൽമാനിനി' എന്നു സങ്കൽപ്പിക്കാൻ ഇടയായത്. ശക്തിപ്രസരണത്തിനുള്ളിൽ അതിനുറവിടമായ ബോധസത്യവും യോഗിബുദ്ധിക്ക് അനുഭവ വിഷയമായിത്തീരുന്നു. ഇങ്ങനെ 'ണത്താരിൽ മാനിനിമണാളനാ'ണ് ജഗദീശ്വരനെന്ന് ബോധ്യപ്പെടുന്നു. ചുരുക്കത്തിൽ ആധാരപത്മങ്ങളിൽ നിന്നുള്ള പ്രപഞ്ചപ്രാണശക്തിയുടെ ആവിർഭാവം, അതിൽ വ്യക്തമായി തെളിയുന്ന ശക്തിക്കുറവിടമായ ബോധവസ്തു. യഥാക്രമം ഇവയുടെ പ്രതീകങ്ങളായ ലക്ഷ്മിയും വിഷ്ണുവും, ഇത്രയും അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതാണ് 'ണത്താരിൽ മാനിനിമണാളൻ' എന്ന പദമെന്നോർക്കണം. കുണ്ഡലിനിപ്രാണപ്രസരത്തിന്റെ വിശദവിവരം ഒമ്പതാം പദ്യത്തിന്റെ വ്യാഖ്യാനം നോക്കി അറിയേണ്ടതാണ്. സഗുണമോ നിർഗുണമോ ആയ ഏതു മാർഗ്ഗം അവലംബിച്ചാലും ബുദ്ധി ഏകാഗ്രപ്പെടുന്തോറും ഭഗവദ് രൂപം കൂടുതൽ കൂടുതൽ തെളിഞ്ഞു കിട്ടുകയും അലൗകികമായ ആനന്ദവും ശാന്തിയും കൂടി വരികയും ചെയ്യും. അതോടെ ഭക്തനുള്ള ഭൗതിക സമ്പത്തുകൾ പോലും ഭഗവാന്റെ അനുഗ്രഹം മാത്രമാണെന്നു ബോധ്യപ്പെടുകയും ചെയ്യും. ജീവിതം ദിനംപ്രതി ധന്യധന്യമായിത്തീരുന്നു എന്നനുഭവിക്കാനും കഴിയും. ഇക്കാരണത്താലാണ് മറ്റു സത്യദർശികളെ പിന്തുടർന്ന് എഴുത്തച്ഛനും ഭഗവാനെ 'ഭക്തവത്സലൻ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.സഗുണമോ നിർഗുണമോ ആയ ഭക്തിയെ അവലംബിച്ച് തന്നെ സമീപിക്കുന്നവരിൽ വാത്സല്യം ചൊരിഞ്ഞ് അവരുടെ ജീവിതത്തെ ധന്യമാക്കിത്തീർക്കുന്നവൻ എന്നു താത്പര്യം.

ഈശ്വരൻ സർവ്വവ്യാപിയാണ്. അതുകൊണ്ടുതന്നെ ഭഗവാൻ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ സാദാ കുടികൊള്ളുന്നു. ഒരിക്കലും അവിടെ നിന്ന് വിട്ടു പോകുന്നില്ല. ഒരിക്കലും സ്വരൂപത്തിനു കേടു പറ്റാത്തവൻ ആയതുകൊണ്ടാണ് ആചാര്യൻ ഭഗവാനെ 'അച്യുത' എന്ന് സംബോധന ചെയ്തിരിക്കുന്നതും 'ച്യുതി' കേടുപറ്റൽ, അതില്ലാത്തവനാണ് അച്യുതൻ. അപ്പോൾ ഒരു കേടും പറ്റാതെ ഉള്ളിൽ സദാ കുടികൊള്ളുന്ന ഭഗവാനെ ആർക്കുവേണമെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കി കണ്ടെത്താവുന്നതാണ്. ഇങ്ങനെ ഭഗവാനെ കണ്ടെത്താൻ ഒരാൾ പ്രധാനമായും രണ്ടു കാര്യങ്ങളാണനുഷ്ഠിക്കേണ്ടത്. ഉള്ളിൽ ബോധാനന്ദസ്വരൂപനായ ജഗദീശ്വരൻ വിട്ടുപോകാതെ ഇരിക്കുന്നു എന്നു സദാ ഓർമ്മിക്കുക. ജീവിതത്തിന്റെ അന്തിമലക്ഷ്യം ആ ഭഗവാനെ കണ്ടെത്തുകയാണ് എന്നും സ്മരിക്കുക. ഈ നിരന്തര സ്മരണ നിലനിർത്തുന്നത് ചിത്തത്തിന്റെ ജോലിയാണ്. ഇതത്രേ അവധാരണം. ഇതിനെ ഭാവനാമയമായ ഭാഷയിൽ പ്രതിപാദിച്ചിരിക്കുകയാണ് ആചാര്യൻ. 'ചിത്തത്തിലച്യുത കളിപ്പന്തലിട്ട്' എന്ന ഭാഗം കൊണ്ട്. അന്തക്കരണം പ്രവർത്തന ഭേദമനുസരിച്ച് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നു നാലായി തിരിയുന്നു. വിവിധ ലോക സങ്കല്പങ്ങളിപ്പെട്ടു തിരിയുകയാണ് മനസ്സിന്റെ ജോലി. തീരുമാനമെടുക്കുന്ന അന്തക്കരണാംശമാണ് ബുദ്ധി. അഭിമാനിക്കുന്നത് അഹങ്കാരം. അവധാരണമാണ് ചിത്തത്തിന്റെ പ്രവർത്തനം. ഇതാണ് വ്യവസ്ഥ. കളിക്കാൻ പന്തലിട്ടു കഴിഞ്ഞാൽ പിന്നെ കളി, പന്തലിനുള്ളിലും അതിനു ചുറ്റുമായി ഒതുങ്ങി നിന്നു കൊള്ളുമല്ലോ. ഭഗവാൻ ഉള്ളിലിരിക്കുന്നുവെന്നും, ഭഗവത്സ്മരണ ഒരിക്കലും വിട്ടു പോകരുതെന്നും ചിത്തം സ്മരിക്കുമെങ്കിൽ ആ സ്മരണയുടെ പശ്ചാത്തലത്തിൽ വിവിധ ലോകസങ്കൽപ്പങ്ങളിലൂടെ ആ ജീവിതയാത്ര തുടരാൻ പ്രയാസമില്ല. ഭഗവാനെ മറന്ന് ലോകസങ്കൽപങ്ങളിൽപെട്ടു പോയാലേ പേടിക്കാനുള്ളൂ. ഭഗവാനെ സദാ ഓർമിച്ചുകൊണ്ടു തന്നെ വിവിധ ലോക സങ്കല്പങ്ങളെ ഉപലാളിക്കാൻ എന്റെ മനസ്സിനു കഴിവുണ്ടാകണന്നാണ് 'വിളയാടീടുകെൻമനസി' എന്ന ഭാഗംകൊണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്തം കൊണ്ട് സദാ ഭഗവാനെ സ്മരിക്കാനും സ്മരണയുടെ പശ്ചാത്തലത്തിൽ വിവിധ സങ്കല്പങ്ങളിലൂടെ ലോകത്തു വ്യവഹരിക്കാനും കഴിയണമെന്നു ചുരുക്കം





ശ്ലോകം 09

പച്ചക്കിളിപ്പവിഴപാല്‍ വര്‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയ സൃഷ്ടിക്കു സത്വരജ-
സ്തമോഭേദ രൂപ ഹരി നാരായണായ നമഃ

പച്ചക്കിളിയുടെയും പവിഴത്തിൻറെയും പാലിൻറെയും നിറങ്ങൾക്ക് തുല്യമായ നിറങ്ങൾ.

യഥാക്രമം തമോഗുണത്തിൻറെയും രാജോഗുണത്തിൻറെയും, സത്ത്വഗുണത്തിൻറെയും നിറങ്ങളായ പച്ച ചുവപ്പ് വെളുപ്പ് എന്നിവ കാണാൻ കൊതിക്കുന്നവർക്ക് ആറാധാരങ്ങളും കടന്ന തദുപരി ബ്രഹ്മ രന്ധ്രത്തിലൂടെ സഹസ്രാര പദ്മത്തിലെത്തിച്ചേരുന്നതോടെ പ്രപഞ്ചത്തിൻറെ രക്ഷ പ്രളയം സൃഷ്ടി എന്നിവക്കുവേണ്ടി സത്ത്വം രജസ്സ് തമസ്സ് എന്നീ ഗുണഭേദം അംഗീകരിച്ച് വിഷ്ണു ബ്രഹ്‌മാവ്‌ ശിവൻ എന്നിങ്ങനെ മൂന്നു രൂപത്തിൽ വിങ്ങുന്നത് ഒരേ ഹരിതന്നെ എന്ന് തെളിയും അങ്ങനെയുള്ള നാരായണാ അങ്ങേക്ക് നമസ്കാരം.

സമാധിതയിൽ ജ്വലിക്കുന്ന മണിദീപം പോലെ പരമാത്മസ്വരൂപം കൈക്കൊണ്ടു ഹൃദയത്തിൽ തെളിയുന്ന അല്ലയോ ഭഗവൻ ഹരിനാരായണായ അങ്ങേയ്ക്കു നമസ്കാരം





No comments:

Post a Comment