Friday 16 July 2021

ശ്ലോകം 02 03

ശ്ലോകം 02

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-
ളുണ്ടാകയെങ്കലിഹ, നാരായണായ നമഃ

( ഒന്നായ നിന്നെ- ഒന്നു മാത്രവും രണ്ടില്ലാത്തതുമായ അങ്ങയെ, ഇഹ- ഈ പ്രപഞ്ചത്തിൽ, ഉണ്ടായൊരിണ്ടൽ - വന്നുചേർന്ന ദുഃഖം, ബത- ആശ്ചര്യം, മമ- എനിക്ക്, എങ്കൽ ഇഹ- എന്നിൽ ഈ ജീവിതത്തിൽ)

ഒന്നു മാത്രമായി രണ്ടില്ലാതെ വിളങ്ങുന്ന അങ്ങയെ പലതായി വേർതിരിഞ്ഞതുപോലെ കാണാനിടയായതോടെ വന്നുചേർന്ന ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ, ആശ്ചര്യം. എനിക്കു പലതായി തോന്നുന്നതിനു മുമ്പ് എങ്ങനെയായിരുന്നുവോ അതുപോലെ ഒന്നുമാത്രമായി അനുഭവിക്കുവാൻ അങ്ങയുടെ കാരുണ്യവർഷം എന്നിൽ ഈ ജീവിതത്തിൽത്തന്നെ ഉണ്ടാകണേ. അല്ലയോ പാപഹാരിയായ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

'ഒന്നായ നിന്നെ' - 'ഓം'കാരമായ പൊരുളിൽ അങ്കാരങ്ങൾ ആവിർഭവിക്കുന്നതോടെയാണ് ഒന്നായ സത്യത്തിൽ പലതിന്റെ തോന്നലുണ്ടാകുന്നത്. മായയുടെ സൂക്ഷ്മ രൂപമായ അന്തഃകരണത്തിൽ പ്രതിബിംബിക്കുന്ന ബോധാംശങ്ങളാണ് അഹങ്കാരങ്ങൾ. സൂക്ഷ്മ ങ്ങളും സ്ഥൂലങ്ങളുമായാ മായരൂപങ്ങളെ അഹങ്കാരങ്ങൾ. അനുഭവിച്ചറിയുന്നതാണല്ലോ പ്രപഞ്ച അനുഭവം. ജീവൻ മാർക്കാണ് പ്രപഞ്ച അനുഭവം അഹന്തരൂപത്തിൽ ഉള്ള ജീവൻ മായാ നിർമ്മിതങ്ങളായ സൂക്ഷ്മസ്ഥൂല ജഡദൃശ്യങ്ങളെ അറിഞ്ഞനുഭവിക്കുന്നതുതന്നെയാണ് പ്രപഞ്ച അനുഭവം. അപ്പോൾ പ്രപഞ്ച അനുഭവത്തെ അനുഭോക്താക്കളായ ജീവന്മാർ എന്നും അനുഭവിക്കപ്പെടുന്ന ജഡദൃശ്യങ്ങൾ എന്നും രണ്ടായി തിരിക്കാം. ഇവയിൽ ബ്രഹ്മ ശക്തിയായ മായ സ്പന്ദിച്ചു ണ്ടാക്കിക്കാണിക്കുന്നവയാണ് ജഡദൃശ്യങ്ങൾ. ശക്തിയുടെ സൂക്ഷ്മ രൂപങ്ങളായ അന്തക്കരണങ്ങളിൽ പ്രതിബിംബിക്കുന്ന ബ്രഹ്മം ശങ്ങൾ ആണ് ജീവന്മാർ. ശക്തിസ്പന്ദിക്കാൻ തുടങ്ങുന്നതിനുമുമ്പ് ജീവന്മാരോ ജഡദൃശ്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തീർച്ച. അപ്പോൾ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശക്തി ബ്രഹ്മസ്വരൂപത്തിൽ ലയിച്ചു ഒളിഞ്ഞു കിടന്നിരുന്നു. ഈ വസ്തു രഹസ്യമാണ് ചാന്ദോഗ്യോ പനിഷത്ത് സദേവ സൗമ്യ, ഇദമഗ്ര ആസീ ദേകമേവാദ്വിതീയം എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. സൃഷ്ടിക്കു മുൻപ് ഈ പ്രപഞ്ചം ഒന്നു മാത്രവും രണ്ട് ഇല്ലാത്തതുമായ സത്യമായിരുന്നു. ഇവിടെ ആദികാരണമായ ബ്രഹ്മത്തിൽ ഭേദം നിഷേധിക്കാൻ ഉപനിഷത്ത് ഒന്നുമാത്രം. രണ്ടില്ലാത്തത് എന്നു മൂന്നു പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പദാർത്ഥങ്ങൾക്ക് മൂന്നുതരം ഭേദങ്ങൾ ആണ് കാണപ്പെടുന്നത്. സ്വഗതഭേദം, സജാതീയഭേദം, വിജാതീയഭേദം. ഒരു വൃക്ഷത്തിൽ തന്നെ ഇല, പുഷ്പം, കായ എന്നിങ്ങനെ കാണുന്ന ഭേദമാണ് സ്വഗതഭേദം. ഒരു വൃക്ഷം മറ്റൊരു വൃക്ഷത്തിൽ നിന്നും ഭിന്നമാണ്. ഇതാണ് സജാതീയ ഭേദം. വൃക്ഷം, കല്ല് മുതലായ മറ്റു പദാർഥങ്ങളിൽ നിന്നും ഭിന്നമാണ് ഇതത്രേ വിജാതീയഭേദം. ഒന്ന്, മാത്രം, രണ്ടില്ലാത്തത് എന്ന മൂന്നു പദങ്ങൾ കൊണ്ട് ഉപനിഷത്ത് സൃഷ്ടിക്കുമുമ്പുണ്ടായിരുന്ന സത്തയിൽ ഈ മൂന്നുവിധ ഭേദങ്ങളെയും നിഷേധിച്ചിരിക്കുകയാണ്. അഹങ്കാരങ്ങളും മായാ ജഡദൃശ്യങ്ങളും ആവിർഭവിക്കുന്നതിനുമുമ്പ് ബ്രഹ്മത്തിന് വൃക്ഷത്തിനെന്നപോലെ അവയവങ്ങൾ ഉണ്ടായിരുന്നില്ല. വൃക്ഷത്തിന് ഭിന്നമായ മറ്റൊരു വൃക്ഷമുണ്ടായിരിക്കുന്നത് പോലെ ബ്രഹ്മത്തിന് ഭിന്നമായ വേറൊരു ബ്രഹ്മവും അപ്പോൾ ഉണ്ടായിരുന്നില്ല. ഇനി വൃക്ഷത്തിന് കല്ല് മുതലായ ഇതര പദാർത്ഥങ്ങളുമായി വിജാതീയഭേദവുമുണ്ടായിരിക്കുന്നതുപോലെ ബ്രഹ്മത്തിന് വല്ല വിജാതിയഭേദവുമുണ്ടായിരിക്കുമോ? 'ഉണ്മ'യായ ബ്രഹ്മത്തിന്റെ വിജാതിയഭേദം 'ഇല്ലായ്മ' ആകാൻ അല്ലേ പറ്റൂ? ഇല്ലാത്തതുമായി ഉള്ളതിനു ഭേദമേ സാധ്യമല്ല. അതുകൊണ്ട് വിജാതിയഭേദവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൃഷ്ടിക്ക് മുമ്പ് ജഗത്ത് ഒന്നുമാത്രവും രണ്ടില്ലാത്തതുമായ സത്തയായ ബ്രഹ്മമായിരുന്നു. 'ഒന്ന്' എന്നുള്ളതുകൊണ്ട് സ്വഗതഭേദവും 'മാത്രം' എന്നുള്ളതുകൊണ്ട് സജാതീയഭേദവും, 'രണ്ടില്ലാത്തത്' എന്നുള്ളതുകൊണ്ട് വിജാതീയഭേദവും ഉപനിഷത്ത് ബ്രഹ്മത്തിൽ നിഷേധിച്ചിരിക്കുന്നു. ഇങ്ങനെ സർവഭേദരഹിതവും പ്രപഞ്ചത്തിന്റെ പരമകാരണവും ശുദ്ധബോധസ്വരൂപവുമായ ബ്രഹ്മത്തെയാണ് ആചാര്യൻ 'ഒന്നായ നിന്നെ' എന്ന ഭാഗം കൊണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

'ഇഹ രണ്ടെന്നു കണ്ടളവിൽ' - പ്രപഞ്ചം സത്യമെന്നു തോന്നുന്നിടത്തോളമേ ദൈവത്തിനു സ്ഥാനമുള്ളൂ. പ്രപഞ്ചത്തിന്റെ പരമകാരണം അന്വേഷണമാണ് സത്യാന്വേഷണം. ഉണ്ടായി മറയുന്ന നിരവധി പ്രപഞ്ച നാമരൂപങ്ങളെകണ്ടിട്ട്, ഇവ ഏതിൽ നിന്ന് ഉണ്ടായി വരുന്നു? ഏതിൽ നിലനിൽക്കുന്നു? ഏതിൽ തിരിച്ച് ലയിക്കുന്നു? എന്ന ചോദ്യങ്ങൾക്കുത്തരം കണ്ടുപിടിക്കാനാണ് ഉപനിഷത്തിലെ സത്യജിജ്ഞാസുകൾ എത്നിച്ചത്. തുടർന്ന് ഏത് ഉണ്ടെങ്കിൽ പ്രപഞ്ചം ഉണ്ട്, ഏത് ഇല്ലെങ്കിൽ പ്രപഞ്ചം ഇല്ല, ആ ഏകവസ്തുവിനെ അവർ അന്വേഷിച്ചു. അതോടെ അഖണ്ഡവും നിശ്ചലവുമായ ബോധമാണ് പ്രപഞ്ചത്തിന്റെ പരമകാരണം എന്ന് തെളിഞ്ഞു. ബോധമുണ്ടെങ്കിൽ പ്രപഞ്ചം ഉണ്ട്, ബോധം ഇല്ലെങ്കിൽ പ്രപഞ്ചം ഇല്ല എന്ന ലളിതവും അനിഷേധ്യവും ആയ യുക്തിയും അവർ പ്രഖ്യാപിച്ചു. സ്വർണമുണ്ടെങ്കിൽ ആഭരണങ്ങൾ ഉണ്ട് സ്വർണം ഇല്ലെങ്കിൽ ആഭരണങ്ങൾ ഇല്ല അതുകൊണ്ട് ആഭരണങ്ങളായി കാണപ്പെടുന്ന വിഭിന്ന നാമരൂപങ്ങളുടെ പരമ കാരണം സ്വർണമാണ്. ആഭരണങ്ങളായി കാണപ്പെടുന്ന നാമരൂപങ്ങളോ? വിശേഷിച്ച് വസ്തുസത്ത ഇല്ലാതെ സ്വർണത്തിൽ ഉണ്ടായി മറയുന്ന കാഴ്ചകൾ. അതുപോലെ ബോധമാണ് പ്രപഞ്ചത്തിന്റെ പരമ കാരണമെങ്കിൽ ഉണ്ടായി മറയുന്ന പ്രപഞ്ച നാമരൂപങ്ങൾ ബോധഭിന്നമായ വസ്തുസത്ത ഒന്നുമില്ലാതെ അതിൽ ഉണ്ടായി മറയുന്ന കാഴ്ചകൾ തന്നെ. ഇവിടെ ഒരാൾക്ക് രണ്ടുതരം അനുഭവം ഉണ്ടാകാം. ആഭരണങ്ങൾ നിരത്തിവെച്ചിരിക്കുന്നടത്തു ആഭരണ നാമരൂപങ്ങൾ സത്യമെന്ന് ധരിക്കാം. അതുപോലെ ഒരാൾ പ്രപഞ്ചത്തെ നോക്കി ഉണ്ടായി മറയുന്ന പ്രപഞ്ചനാമരൂപങ്ങളെ സത്യമെന്ന് ധരിക്കാം. രണ്ടിടത്തും വസ്തു ബോധമില്ലാത്ത അജ്ഞത നിമിത്തമാണ് പലതുമുണ്ടെന്ന് ധരിക്കാൻ ഇടയാകുന്നത്. നേരെമറിച്ച് ഒരാൾ ആഭരണങ്ങളിൽ സർവ്വത്ര അവയുടെ പരമകാരണമായ സ്വർണത്തെ കാണുന്നു എന്നിരിക്കട്ടെ. അയാൾക്ക് പലതിൽ ഒന്നേ കാണാനുള്ളു. അതുപോലെ പ്രപഞ്ചത്തിന്റെ പരമകാരണമായ അഖണ്ഡ ബോധത്തെ മനനധ്യാനത്തിൽക്കൂടി കണ്ടറിഞ്ഞിട്ടുള്ളവർക്ക് പലതായി കാണുന്ന പ്രപഞ്ചനാമരൂപങ്ങളിൽ ബോധസ്വരൂപനായ ഒരൊറ്റ വസ്തുവിനെ മാത്രമേ കാണാൻ ഉണ്ടാവുകയുള്ളൂ. തുഞ്ചത്ത് ആചാര്യനെ പോലെയുള്ള ഋഷീശ്വരന്മാർ സർവ്വദാ ഈ സത്യം സാക്ഷാത്കരിച്ചനുഭവിച്ചിട്ടുള്ളവരാണ്. അപ്പോൾ പരമ കാരണമായ വസ്തുവിനെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് പ്രപഞ്ച അനുഭവത്തിൽ പലതു സത്യമാണെന്ന് ഭ്രമിക്കാനിടവരുന്നത്. ഈ അജ്ഞതയെത്തന്നെയാണ് വേദാന്തശാസ്ത്രം 'അവിദ്യ' എന്ന് വിളിക്കുന്നത്. അവിദ്യയുളവാക്കുന്ന പ്രപഞ്ചമെന്ന ഈ ദ്വൈതാഅനുഭവത്തെ ചൂണ്ടിക്കൊണ്ടാണ് 'ഇഹ രണ്ടെന്നു കണ്ടളവിൽ' എന്നു ശ്ലോകത്തിൽ പ്രസ്താവിച്ചിരിക്കുന്നത്.

'ഉണ്ടായൊരിണ്ടൽ മിണ്ടാവതല്ല, ബത' - അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇങ്ങനെ അഞ്ചെണ്ണമാണ് ജീവിത ക്ലേശങ്ങൾ. പതഞ്ജലി യോഗസൂത്രത്തിൽ ഈ അഞ്ചു ക്ലേശങ്ങളും വിവരിച്ചിട്ടുണ്ട്. പ്രപഞ്ചമായി കാണപ്പെടുന്ന വസ്തു എന്താണെന്നും അതിന്റെ സ്വഭാവം എന്താണെന്നുമുള്ള അറിവില്ലായ്മയാണ് അവിദ്യ. അവിദ്യയെ തുടർന്നുണ്ടാവുന്നവയാണ് മറ്റെല്ലാ ക്ലേശങ്ങളും. അവിദ്യ ഞാൻ, ഞാൻ എന്ന അഹങ്കാരത്തിന് ശക്തി കൂട്ടുന്നു 'ഞാൻ' എന്ന ഭാവമാണ് അസ്മിത. ഞാൻ എന്ന ഭാവത്തിന് ശക്തി കൂട്ടുന്നതോടെ എനിക്ക് ചിലതിനോടൊക്കെ ഇഷ്ടവും മറ്റു ചിലതിനോടൊക്കെ അനിഷ്ടവും വന്നുചേരുന്നു. ചിലതിനോടുള്ള ഇഷ്ടമാണ് രാഗം. മറ്റു ചിലതിനോടുള്ള അനിഷ്ടമാണ് ദ്വേഷം. തുടർന്ന് ഇന്നുള്ള ദേഹം ഒരു വിധത്തിലും നഷ്ടപ്പെടരുതെന്ന ചിന്തയുദിക്കുന്നു. ഈ മരണ ഭയമാണ് അഭിനിവേശം. ഈ ക്ലേശങ്ങളുടെ ഫലമായി ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിങ്ങനെ മൂന്നുതരം ദുഃഖങ്ങൾ സദാ തുടർന്നനുഭവിക്കേണ്ടിവരുന്നു. ജനനം, മരണം, ജര, വ്യാധി എന്നിവയും കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നു തുടങ്ങിയവയുമാണ് ആദ്ധ്യാത്മിക ദുഃഖങ്ങൾ. ശരീരത്തെ ബാധിക്കുന്ന ദുഃഖങ്ങളാണ് ആദ്ധ്യാത്മിക ദുഃഖങ്ങൾ. ജനനം മരണം തുടങ്ങിയവ മാംസമയമായ സ്ഥൂലദ്ദേഹത്തിന് വന്നുചേരുന്ന ദുഃഖങ്ങൾ ആണ്. കാമം ക്രോധം മുതലായവ അന്തക്കരണം എന്നറിയപ്പെടുന്ന സൂക്ഷ്മശരീരത്തിനു വന്നുചേരുന്ന ദുഃഖങ്ങൾ ആണ് ഉറക്കത്തിലെ കാരണശരീരം ഉളവാക്കുന്ന ആധ്യാത്മിക ദുഃഖമാണ് അജ്ഞത. ഭൂകമ്പം, കൊടുങ്കാറ്റ്, അഗ്നിബാധ, വെള്ളപ്പൊക്കം ഇവയൊക്കെയാണ് ആധിഭൗതികദുഃഖങ്ങൾ. പഞ്ചഭൂതങ്ങളെ ആശ്രയിച്ച് വന്നുചേരുന്ന ദുഃഖങ്ങൾ ആണ് ആധി ഭൗതികദുഃഖങ്ങൾ. വിധിവശാൽ യാദൃശ്ചികമായി വന്നുചേരുന്ന ദുഃഖങ്ങൾ ആണ് ആധിദൈവിക ദുഃഖങ്ങൾ. അപ്രതീക്ഷിതമായി വന്നുചേരുന്ന അപകടങ്ങൾ എല്ലാം ഇതിൽപ്പെടുന്നു. മനുഷ്യർ പരസ്പരം ഉണ്ടാക്കിതീർക്കുന്ന യുദ്ധം, കൊള്ള, കൊല ഇവയൊക്കെ കർമ്മഗതി അനുസരിച്ച് വന്നു ചേരുന്ന ആധിദൈവികദുഃഖങ്ങളാണ്. ഈ ദുഃഖങ്ങളെ കുറിച്ചുള്ള നിരന്തര ഭയമാണ് എല്ലാത്തിലും വലിയ ദുഃഖം. സദാ ചലിച്ചു പരിണമിച്ചു കൊണ്ടിരിക്കുന്ന ഭൗതികജീവിതം ഇങ്ങനെ നിരന്തരം ദുഃഖ സങ്കുലവും ഭയാകുലവുമാണ്. സത്യമറിയാൻ യത്നിക്കാത്തവർക്ക് ഈ ദുഃഖങ്ങളും ഭയവും സദാ കൂടി വരികയും ചെയ്യും. വെറും അറിവില്ലായ്മ അഥവാ അവിദ്യ ഉണ്ടാക്കിതീർക്കുന്ന ഈ ക്ലേശദുഃഖഭയകോലാഹലത്തെക്കുറിച്ച് 'ആശ്ചര്യം' എന്നല്ലാതെ മറ്റെന്തു പറയാൻ? ഇത്രയും വെളിപ്പെടുത്താനാണ് 'ഉണ്ടായൊരിണ്ടൽ മിണ്ടാവതല്ല' എന്ന് ആചാര്യൻ പ്രസ്താവിച്ചിരിക്കുന്നത്.

'പണ്ടേ കണക്കെ വരുവാൻ' - ക്ലേശകരങ്ങളായ ജീവിത ദുഃഖങ്ങളും ഭയവും ഒഴിവാക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂ. ദുഃഖത്തിന്റെ മൂലകാരണം ഒഴിവാക്കുക. ഉപരിതലത്തിൽ പരിഷ്കാരങ്ങൾ വരുത്തിയതുകൊണ്ട് മാത്രം ഒന്നുമായില്ല. ഉപരിതലത്തിലെ എല്ലാ പരിഷ്കാരങ്ങളും ദുഷ്ടു കിടക്കെ വ്രണം വരട്ടുന്നതിന് തുല്യമാണ്. വ്രണം വരട്ടുന്നതോടൊപ്പം ദുഷ്ടു മാറ്റാൻ കൂടി യത്നിക്കേണ്ടതാണ്. അല്ലെങ്കിൽ വരണ്ടെന്നു തോന്നിയ വ്രണം ഏതുനിമിഷവും പൊട്ടിപഴുപ്പൊലിച്ചു എന്നുവരും. ദുഃഖത്തിന്റെ മൂലകാരണം അവിദ്യയാണ്. ഒന്നിൽ പലതുണ്ടെന്ന് ഭ്രമിക്കുന്നതാണ് 'അവിദ്യ.' ഇത് മാറണം ഇതിന് കാര്യകാരണ ചിന്ത വഴി നിലനിൽപ്പിന് ആശ്രയമായ പരമകാരണവസ്തുവിനെ കണ്ടുപിടിക്കണം. ആധുനികശാസ്ത്രം തന്നെ ഇന്ന് ഒരതിരുവരെ ഈ കൃത്യം നിർവഹിച്ചു കഴിഞ്ഞിട്ടുണ്ട്. ജഡം( മാറ്റർ) എന്നൊന്നില്ലെന്നും ശക്തിസ്പന്ദനരൂപത്തിലുള്ള പ്രാണപ്രവാഹം (എനർജി) മാത്രമേയുള്ളൂവെന്നും ആധുനികശാസ്ത്രം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ജഡനാമരൂപങ്ങൾ ആയി കാണപ്പെടുന്ന സകലതും പ്രാണപ്രവാഹത്തിന്റെ രൂപാന്തരങ്ങൾ മാത്രം. ഉപനിഷത്തുകൾ ഏകകണ്ഠമായി ഇക്കാര്യം ആയിരമായിരം വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചതാണ്. ജഡപ്രപഞ്ചത്തെ ഉണ്ടാക്കി കാണിക്കുന്ന ശക്തിപ്രവാഹത്തിന്റെ ഉറവിടം ഏതെന്ന് മാത്രമേ ഇനി ആധുനിക ശാസ്ത്രത്തിനു തന്നെയും തെളിയിക്കേണ്ടതായിട്ടുള്ളൂ. ഇക്കാര്യം മാത്രം പുറമേ അന്വേഷിച്ചാൽ ഒരിക്കലും കണ്ടു കിട്ടുകയില്ല എന്നാണ് വേദാന്തമതം. അതുകൊണ്ടാണ് ഭാരതീയ ചിന്തകന്മാർ അന്തർമുഖരായി അന്വേഷണം ഉള്ളിലേക്ക് തിരിച്ചുവിട്ടത്. തുടർന്ന് ശക്തി പ്രവാഹത്തിന്റെ ഉറവിടമായ അഖണ്ഡനിശ്ചലബോധത്തെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞു. സർവ്വത്ര ഇടതിങ്ങി നിറഞ്ഞ് നിശ്ചലമായി നിൽക്കുന്ന ആ ബോധം ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ലെന്നും സംശയാതീതമായി തെളിഞ്ഞു. ഇതു കഴിഞ്ഞതോടെ പ്രപഞ്ച രഹസ്യം മുഴുവൻ അവർക്ക് തുറന്നുകിട്ടി. സനാതനമായ അഖണ്ഡ ബോധസത്തയിൽ അതിന്റെ ശക്തി സ്പന്ദിച്ചുണ്ടാക്കി അ mഴിക്കുന്നതാണ് എല്ലാ പ്രപഞ്ച ഘടകങ്ങളും പുതുതായി ഒന്നും ഉണ്ടാക്കുന്നില്ല. ഒന്നും നശിക്കുന്നുമില്ല നിശ്ചലബോധവസ്തുവിൽ ശക്തി ഒളിഞ്ഞുകിടക്കുന്നു, അതു പുറത്തുവന്നു. ശക്തിയിൽ പ്രപഞ്ച നാമരൂപങ്ങൾ ഒളിഞ്ഞുകിടക്കുന്നു, അവ പുറത്തുവന്നു. വസ്തുവിൽ ഉള്ളതാണ് ശക്തി, ശക്തിയിൽ ഉള്ളവയാണ് കാര്യരൂപങ്ങൾ. അവ ചിലപ്പോൾ തെളിയുന്നു. ചിലപ്പോൾ ഒളിയുന്നു. ഒന്നും പുതുതായി ഉണ്ടാകുന്നില്ല. അന്തിമമായി നശിക്കുന്നുമില്ല. വസ്തു ഒന്നേയുള്ളു, രണ്ടില്ല. ഇക്കാര്യം തെളിഞ്ഞു അനുഭവഗോചരമായാൽ ഈ ജീവിതം ഒരു നാടകം പോലെ അഭിനയിച്ചു തീർക്കാനേയുള്ളൂ. ഇവിടെ ദുഃഖത്തിന് യാതൊരു പ്രസക്തിയുമില്ല. ദുഃഖിച്ചതുകൊണ്ട് വസ്തു സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നതല്ല. അപ്പോൾ അവനവന്റെ കർത്തവ്യങ്ങൾ ഭംഗിയായി അനുഷ്ഠിച്ചുകൊണ്ട് വസ്തുവിന്റെ അദ്വൈതസ്ഥിതി അനുഭവിച്ചറിയാൻ നിരന്തരം യത്നിക്കേണ്ടതാണ്. ഇടയ്ക്കു കയറിവന്ന അവിദ്യയാണല്ലോ പലതു കാട്ടി ഈ കുഴപ്പമെല്ലാം വരുത്തിവെച്ചത്. അവിദ്യ മാറി ആദ്യമേ തന്നെയുള്ള അദ്വൈതസ്ഥിതി ബോധിക്കലാണ് 'പണ്ടേക്കണക്കെ വരിക.'

നിൻകൃപാവലികളുണ്ടാകയെങ്കൽ' - ഗുരു കാരുണ്യവും ഈശ്വരകാരുണ്യവും കൊണ്ട് മാത്രമേ വസ്തു ബോധം തെളിയൂ. കരുണാമയനും ബ്രഹ്മനിഷ്ഠനുമായ ഗുരു ശിഷ്യന്റെ അപൂർണതകളും തെറ്റുകളും കണ്ടറിഞ്ഞ് അപ്പപ്പോൾ തിരുത്തി അവനെ സത്യത്തോട് അടുപ്പിക്കുന്നു. സാധന അനുഷ്ഠാനങ്ങളിലും അനുഭൂതി ദശകളിലും കൂടെക്കൂടെ ഉണ്ടാകുന്ന സംശയങ്ങൾ എല്ലാം തീർത്തു മുന്നോട്ടു നയിക്കുന്നു. ഇതാണ് ഗുരുകാരുണ്യം. ഗുരുകാരുണ്യം ലഭിച്ച് സാധനാനുഷ്ഠാനങ്ങൾ ശക്തിപ്പെട്ട് സംശയങ്ങൾ തീരുന്നതോടെ ഉള്ളിൽ ആത്മവസ്തു തെളിഞ്ഞ് ചിത്തപ്രസാദരൂപത്തിലുള്ള സമാധി അനുഭവ വിഷയമായിത്തീരുന്നു. നിസ്സംഗത്വവും ഏകാഗ്രതയും വളരുന്നതോടെ സവികല്പസമാധി ദശകൾ കടന്ന് നിർവികല്പദശയിൽ എത്തിച്ചേരുന്നു. തുടർന്ന് ഈശ്വരസാന്നിധ്യം സർവ്വത്ര പ്രത്യക്ഷഅനുഭവമായിത്തീരുന്നു. ഇതുതന്നെയാണ് ഈശ്വരകാരുണ്യം. ഗുരുകാരുണ്യവും ഈശ്വരകാരുണ്യവും ഉണ്ടാകണേ എന്ന പ്രാർത്ഥനയാണ്, 'നിൻകൃപാവലികളുണ്ടാകയെങ്കലിഹ' എന്ന ഭാഗത്തിൽ.

ഗുരുവന്ദനവും അദ്വൈതബോധാനുഭവത്തിനായി ഗുരുവിന്റെയും ഈശ്വരന്റെയും കാരുണ്യം വേണമെന്നുള്ള പ്രാർത്ഥനയും കഴിഞ്ഞു ലക്ഷ്യം നേടാനുള്ള ചില പ്രധാന സാധനാക്രമങ്ങളും അനുഭവസ്വരൂപവും വിവരിക്കുകയാണ് ആചാര്യൻ മൂന്നാം പദ്യത്തിൽ







ശ്ലോകം 03

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ

ആനന്ദവും ബോധവും സ്വരൂപമായിട്ടുള്ളവനും, ഏതു പാപവും ഹരിക്കുന്നവനും, ഗോപികമാരെ രമിപ്പിച്ചവനുമായ അല്ലയോ ഉണ്ണിക്കണ്ണാ!
ഞാൻ, ഞാൻ എന്ന അഹങ്കാരഭാവം ഈ ലോകത്തിൽ തോന്നാൻ ഇടയാകാതെ അനുഗ്രഹിക്കണമേ!

ഇനി 'ഞാൻ' എന്ന ഭാവം തോന്നുകയാണെങ്കിൽ എല്ലാം ഞാൻ തന്നെ എന്ന അനുഭവം വന്നുചേരാൻ ഇടയാക്കണേ.
ഏതു വരവും തരാൻ കരുത്തുള്ള ഭഗവാൻ നാരായണനായ അങ്ങേയ്ക്ക് നമസ്കാരം.

പ്രപഞ്ചത്തിന്റെ പരമകാരണമായ പരമാത്മാവിനെ സാക്ഷാത്ക്കരിച്ച് ഇവിടെ പലതില്ല എന്നു ബോധിക്കുകയാണ് ജീവിതലക്ഷ്യം. ഇതു നേടാൻ എന്താണു മാർഗം? മനസ്സ് ഉള്ളിലൊതുക്കി ഏകാഗ്രപ്പെട്ടാലേ ആത്മസാക്ഷാത്കാരം സാധ്യമാവൂ. ഇതിന് ആദ്യമായി ബ്രഹ്മനിഷ്ഠനായ ഗുരുവിൽ നിന്നും വസ്തു സ്വരൂപം ഗ്രഹിക്കണം. തുടർന്ന് ഒരു ഇഷ്ടദേവനെ തിരഞ്ഞെടുക്കണം. എന്നിട്ട് ആ ദേവനെ പരമസത്യത്തിന്റെ പ്രതീകമായി കൽപ്പിച്ച് ഉള്ളിൽ സദാ ധ്യാനിച്ച് ഉറപ്പിക്കണം. രണ്ടുതരത്തിലാണ് ഇഷ്ടദേവതാധ്യാനം തുടരേണ്ടത്. ആദ്യമായി ദിവസം ഒന്നോ രണ്ടോ പ്രാവശ്യം ഏകാന്ത സ്ഥലത്ത് ചെന്നിരുന്നു ലോകസങ്കൽപ്പങ്ങൾ എല്ലാം പുറന്തള്ളിയിട്ട് ഇഷ്ടദേവനിൽത്തന്നെ മനസ്സിനെ ഉറപ്പിച്ചുനിർത്താൻ യത്നിക്കണം. ഈ ധ്യാനം കൃത്യമായി തുടരണം. അതോടൊപ്പം ലോകകാര്യങ്ങളിൽ ഏർപ്പെടുന്ന മറ്റു സമയങ്ങളിലെല്ലാം തരം കിട്ടുമ്പോഴൊക്കെ ഇഷ്ടദേവതാ രൂപം സ്മരിക്കാൻ യത്നിക്കണം. ഈ രണ്ട് ധ്യാനക്രമങ്ങളും പരസ്പര പോഷകങ്ങളാണ്. ലോകവ്യവഹാരവേളയിൽ ഭഗവത്സ്മരണ നിരന്തരമായി വരുന്തോറും ഏകാന്തധ്യാനത്തിൽ മനസ്സിന്റെ ഏകാഗ്രത കൂടിവരും. തുടർന്ന് ഏകാന്തധ്യാന വേളയിൽ ഇഷ്ടദേവതാരൂപം ഉള്ളിൽ ചൈതന്യമുറ്റു പ്രകാശിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങും. അതോടൊപ്പം ലോകകാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ഈശ്വരസ്മരണ നിരന്തരമായിത്തീരുകയും ഭഗവാൻ സദാ തന്റെ കൂടെയുണ്ടെന്ന് തോന്നുകയും ചെയ്യും. ചിത്തം മലിനതകൾ മാറി ശുദ്ധീകരിക്കപ്പെടും. അതോടെ ഉള്ളിലും പുറത്തും ഇടതിങ്ങി നിറഞ്ഞുനിൽക്കുന്ന ബോധാനന്ദ സ്വരൂപമായ ആത്മസത്യം തെളിയാനും തുടങ്ങും. വസ്തുസ്വരൂപഗ്രഹണം, ഇഷ്ടദേവതാ സ്വീകാരം, നിരന്തര ധ്യാനം, ചിത്തശുദ്ധി, വസ്തുവിന്റെ പ്രത്യക്ഷാനുഭവം ഇതാണ് ക്രമം. 'ആനന്ദചിന്മയ' എന്ന പദം കൊണ്ടു വസ്തു സ്വരൂപഗ്രഹണത്തെയാണ് സൂചിപ്പിച്ചിരിക്കുന്നത്. 'ഗോപികാരമണ' എന്ന സംബോധന കൊണ്ട് ഇഷ്ടദേവതാ സ്വീകാരത്തെ സൂചിപ്പിക്കുന്നു. കാമ മാലിന്യ ത്തോടുകൂടി, തന്നെ ഭജിക്കാൻ എത്തിയ ഗോപികമാരെപ്പോലും ശുദ്ധാത്മാക്കളാക്കി സായൂജ്യത്തിനർഹരാക്കിത്തീർത്ത ഭഗവാൻ, ഭക്തരിൽ സദാ കരുണാനിധിയായി വർത്തിക്കുന്നവനാണെന്നു സൂചന. വസ്തു ബോധവും ഇഷ്ടദേവതാ ധ്യാനവും ഉറയ്ക്കുന്നതോടെ കളങ്കങ്ങൾ എല്ലാം അകന്ന് ചിത്തം ശുദ്ധീകരിക്കപ്പെടുമെന്നാണ് 'ഹരേ' എന്ന സംബോധന കൊണ്ട് സൂചിതമാകുന്നത്. സച്ചിദാനന്ദമായ സത്യവസ്തു ആദ്യമേ തെളിഞ്ഞു കിട്ടുക ആർക്കും എളുപ്പമല്ല. ഏതെങ്കിലും ഒരു രൂപത്തെ യോ നാമത്തെയോ ആശ്രയിക്കാതെ മനസ്സിന് ഏകാഗ്രപ്പെടാനും സാധ്യമല്ല. ഏകാഗ്രപ്പെടുന്ന ചിത്തം ശുദ്ധിനേടി സത്യാനുഭവസമർഥമായിത്തീരുന്നു. വാസിഷ്ഠത്തിൽ വസിഷ്ഠൻ രാമനെ ഇങ്ങനെ ഉപദേശിക്കുന്നു:

സാഗര ഭജ താവത് ത്വം
യാവത് സത്ത്വം പ്രസീദതി
നിരാകാരേ പരേ തത്ത്വേ
തതഃ സ്ഥിതിരനുത്തമാ.

അല്ലയോ രാമ! ആദ്യം ഏതെങ്കിലും ഇഷ്ടദേവതയുടെ സാകാരരൂപം ധ്യാനിച്ചു ഉറപ്പിക്കൂ. ചിത്തം ശുദ്ധമായി പ്രസന്നമാകുന്നതുവരെ ഇതു തുടരണം. തുടർന്നു നിരാകാരമായ പരമതത്ത്വത്തിൽ ഉറപ്പുറ്റ സ്ഥിതിവന്നു ചേരും. ഈ ഉപാസന ക്രമമാണ് ആദ്യത്തെ മൂന്ന് സംബോധനകളിൽ ആചാര്യൻ ഉള്ളടക്കം ചെയ്തിരിക്കുന്നത്.

'ഞാനെന്നഭാവമതു തോന്നായ്കവേണമിഹ' - സച്ചിദാനന്ദ സത്യത്തിൽ മായാശക്തി സ്പന്ദിച്ച് ജഡരൂപങ്ങളെ ഉളവാക്കുന്ന തോടെ സൂക്ഷ്മജഡരൂപങ്ങളിൽ പ്രതിഫലിക്കുന്ന ബോധാംശമാണ് അഹങ്കാരമെന്നു നാം കണ്ടുവല്ലോ. ഇതുതന്നെയാണ് ജീവൻ. പ്രാണനും മനസ്സുമാണ് മായയുടെ സൂക്ഷ്മജഡ രൂപങ്ങൾ. പ്രാണന്റെയും മനസ്സിന്റെയും ഓരോ സ്പന്ദനവും ഈ അഹങ്കാര ബോധം ഉൾക്കൊള്ളുന്നുണ്ടെന്നറിയേണ്ടതാണ്. ഈ തത്ത്വം ഗ്രഹിക്കാത്തതുകൊണ്ടാണ് ഭൗതികശാസ്ത്രജ്ഞൻമാർ ജീവന്റെ രഹസ്യം എന്തെന്നറിയാതെ ഇന്നും ഉഴലുന്നത്. പ്രാണമനസ്പന്ദനങ്ങളിൽ രൂപം കൊള്ളുന്ന അഹങ്കാരത്തിനു പിന്നെ രണ്ടു ഗതിയേ അവശേഷിക്കുന്നുള്ളൂ. ഒന്നുകിൽ പ്രാണമനഃസ്പന്ദനങ്ങളെന്ന ആശയങ്ങളെ ഉപേക്ഷിച്ച് ബിംബരൂപമായ സത്യവുമായി ഐക്യം പ്രാപിക്കാം. ജലത്തിലെ സൂര്യപ്രതിബിംബം ജലം ഉപേക്ഷിച്ചാൽ സാക്ഷാൽ സൂര്യനുമായി ഐക്യം പ്രാപിക്കും പോലെ. ഈ ഐക്യപ്രാപ്തിയാണ് ജീവന്റെ മോക്ഷം. അതല്ലെങ്കിൽ പ്രാണമനഃസ്പന്ദനങ്ങൾക്കു കട്ടി വർധിപ്പിച്ച് സ്ഥൂലശരീരങ്ങളെ ഉണ്ടാക്കിയും അഴിച്ചും അവയിൽ മാറിമാറി പ്രവർത്തിച്ചുകൊണ്ടിരിക്കാം. ഇതാണ് ജനനമരണരൂപമായ സംസാരത്തിലെ ചുറ്റിത്തിരിയൽ. പ്രാണമനസ്പന്ദനങ്ങൾക്കു കട്ടി കൂടുംന്തോറും ഞാൻ, ഞാൻ എന്ന അഹങ്കാര ഭാവത്തിനു ശക്തികൂടും. സ്ഥൂലശരീരങ്ങളെ ഉണ്ടാക്കി അഴിക്കുമ്പോഴൊക്കെ ആ ശരീരങ്ങളിലും അതിൽക്കൂടി ബന്ധപ്പെടുന്ന മറ്റു ജഡരൂപങ്ങളിലും എന്റെത്, എന്റെത് എന്ന മമതയും വന്നുചേരും. അഹങ്കാരവും മമതയും ജഡ ബന്ധത്തെയാണ് കൂട്ടി കൂട്ടികൊണ്ടുപോകുന്നതെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അവ രണ്ടും ഓരോ ചുവടുവയ്പ്പിലും ജീവനെ ബോധസ്വരൂപമായ അതിന്റെ സ്ഥാനത്തു നിന്നും അകറ്റിക്കളയുകയാണ് ചെയ്യുന്നത്. ബോധത്തിനു വന്നുചേരുന്ന ജഡസമ്പർക്കമാണ് ബന്ധം. അതുപേക്ഷിച്ച് ബോധം സ്വരൂപസ്ഥിതി പ്രാപിക്കുന്നതാണ് 'മോക്ഷം.' അഹങ്കാരവും മമതയും വർധിക്കുന്തോറും ജഡസമ്പർക്കം കൂടി, ബന്ധം ദൃഢപ്പെടും. അഹങ്കാരവും മമതയും കുറയുന്തോറും ജഡസമ്പർക്കം കുറഞ്ഞ്, ബോധം സ്വരൂപസ്ഥിതിയിലേക്കു മടങ്ങും. ഈ ബന്ധമോക്ഷ രഹസ്യം അനുഭവിച്ചറിഞ്ഞ ആളായതുകൊണ്ടാണ് ആചാര്യൻ 'ഈ ലോകത്തു ഞാനെന്ന ഭാവം തോന്നാനിടവരരുതേ' എന്നു പ്രാർത്ഥിച്ചിരിക്കുന്നത്.

'തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ:'

അഹങ്കാര സ്വരൂപമായ ജീവന് രണ്ടു ഗതിയേയുള്ളൂ എന്നു നാം കണ്ടുവല്ലോ. അഹംഭാവവും മമതയും കുറച്ചു ജഡസമ്പർക്കത്തിൽനിന്നും ക്രമേണ പിന്മാറി പൂർണമായ സ്വരൂപസ്ഥിതി വീണ്ടെടുക്കലാണ് അവയിലൊന്ന്. ഇതിനുള്ള എളുപ്പവഴിയാണ് ഈശാവാസ്യോപനിഷത്ത് തേനത്യക്തേന ഭുഞ്ജിഥാ എന്നു നിർദ്ദേശിക്കുന്നത്. ഈ ജഗത്തിനെ ത്യജിച്ചിട്ടു ഭുജിക്കൂ എന്നാണ് ഉപനിഷത്തു പറയുന്നത്. ഒരേ ജഗദീശ്വരൻ ഈ ജഗത്തിൽ സർവത്ര അകവും പുറവും നിറഞ്ഞു വസിക്കുന്നു. അതുകൊണ്ട് ഒരൽപ്പബോധം സ്വയം ഞാൻ വേറെയാണെന്നഭിമാനിക്കുന്നതിനോ ഇവിടെ ചിലതൊക്കെ എന്റേതാണെന്നഭിമാനിക്കുന്നതിനോ യാതൊരർത്ഥവുമില്ല. ഇപ്പോൾ ഞാൻ ഈശ്വരസ്വരൂപത്തിൽ നിന്നും വേറെയല്ലെന്നും ഇവിടെ കാണപ്പെടുന്നതെല്ലാം ഈശ്വരന്റേതാണെന്നും ഭാവന ചെയ്യണം. ഇതാണ് യാഥാർത്ഥ്യം. ഈ യാഥാർഥ്യം അറിയുന്നത് തന്നെയാണ് ത്യാഗം. എന്റേതായി ഇവിടെ യാതൊന്നുമില്ല. എല്ലാം ഈശ്വരന്റേത്. ഈ ജഗത്ത് എങ്ങനെയിരിക്കണമെന്ന് അന്തിമമായി നിർണയിക്കേണ്ടയാളും ഭഗവാൻ തന്നെയാണ്. എല്ലാവരും ആ ജഗദീശ്വരന്റെ കയ്യിലെ വെറും ഉപകരണങ്ങൾ. ഒരാളിൽ ഈ ഭാവനകൾ ദൃഢപ്പെടുന്നതോടെ അഹന്തയും മമതയും കുറയാൻ തുടങ്ങുന്നു. ഭഗവാന്റെ കയ്യിലെ ഉപകരണമെന്ന നിലയിൽ സ്വകൃത്യങ്ങൾ വിട്ടുവീഴ്ച കൂടാതെ അനുഷ്ഠിക്കവേ തന്നെ രാഗദ്വേഷമദമത്സര്യാദി മലിനതകൾ ചിത്തത്തെ വിട്ടകലുന്നു. തുടർന്നു ജഡസമ്പർക്കം ക്രമേണ മാറി അഹങ്കാരം ശീതളതയും പ്രസന്നതയും നിറഞ്ഞ ശുദ്ധ ബോധമായി വികസിക്കുന്നു. ബോധത്തിന്റെ വികാസം വർദ്ധിക്കുന്തോറും ഈ ജഗത്തിനു മുഴുവൻ ആശ്രയമായ ബോധം ഞാൻ തന്നെയാണെന്നു സൂര്യതുല്യം സംശയമെന്യേ തെളിയും. പരമമായ ആനന്ദവും ശാന്തിയും സംജാതമാകും. ജനന-മരണങ്ങളറ്റ സനാതനസത്യമാണ് താനെന്നും ഉറപ്പുവരും. ചുരുക്കത്തിൽ ആത്മസാക്ഷാത്കാരം ബ്രഹ്മ സാക്ഷാത്കാരത്തിലേക്കു നയിക്കും. അതോടെ ഇക്കണ്ടതെല്ലാം താൻ തന്നെ എന്നനുഭവിക്കാറാവും. ഇതാണ് 'അല്പം ത്യജിച്ചു പൂർണം വരിക്കുന്ന' പ്രക്രിയ. ഈ സാക്ഷാത്കാര രഹസ്യം തന്നെയാണ് അനുഭവവേദിയായ ആചാര്യൻ, 'തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.
വരദ, നാരായണായ നമഃ

ആത്മസാക്ഷാത്കാരത്തിനുള്ള ശ്രമം മനുഷ്യജീവിതത്തെ ഭൗതികവും ആധ്യാത്മികവുമായ തലത്തിൽ പൂർണധന്യതയിൽ കൊണ്ടെത്തിക്കുന്നുവെന്നാണ് വേദാന്തമതം. ആത്മാന്വേഷണമില്ലാത്ത ഭൗതികത സമ്പൂർണ്ണനഷ്ടത്തിലും അശാന്തിയിലും കലാശിക്കുമെന്നു പറയേണ്ടതില്ലല്ലോ. ബോധ ത്തിന്റെ ശുദ്ധ വികാസം മുന്നേറുന്തോറും ഭഗവാൻ കാരുണ്യം വർഷിച്ച് സകലതും നേടിത്തരുന്നു എന്ന തോന്നലാണുണ്ടാവുക. ഈ അനുഭവരഹസ്യം കൂടി സൂചിപ്പിച്ചുകൊണ്ടാണ് വരദനായ നാരായണ, അങ്ങേയ്ക്കു നമസ്കാരം എന്നു പറഞ്ഞിരിക്കുന്നത്.

പൂർണ്ണമായ സത്യസാക്ഷാത്കാരത്തോടെ അഖിലം ഞാൻ തന്നെയെന്ന് അനുഭവിച്ചറിയാൻ കഴിയും. ഇക്കണ്ടതെല്ലാം ഒന്നുതന്നെ എന്നനുഭവിക്കുമ്പോഴുള്ള വസ്തുസ്വരൂപമാണ് ആനന്ദഘനമായ ബോധം. അതു തന്നെയാണ് ബ്രഹ്മം. കാണപ്പെടുന്ന പ്രപഞ്ചനാമരൂപങ്ങളെല്ലാം ഈ ബോധ വസ്തുവിൽ മാറിമാറി പ്രകാശിച്ചു മറയുന്ന കാഴ്ചകൾ മാത്രം. കാഴ്ചക്കാർ എവിടെയും ബോധം തന്നെയാണ്. അവനവന്റെ പ്രപഞ്ചാനുഭവം വിശകലനം ചെയ്താൽത്തന്നെ യുക്തിക്ക് ഇത് തെളിഞ്ഞു കിട്ടും. പ്രപഞ്ചം എത്ര വലുതാകട്ടെ പക്ഷെ, ഒരാൾക്കു തന്നിലുള്ള 'ഞാൻ' എന്ന ബോധകേന്ദ്രത്തെ ആശ്രയിക്കാതെ ഒരനുഭവവും സാധ്യമല്ലെന്നു തീർച്ചയാണല്ലോ. അങ്ങനെയാണെങ്കിൽ അനുഭവരൂപമായ പ്രപഞ്ചത്തിന്റെ കേന്ദ്രം അനുഭോക്തവിന്റെ ഉള്ളിലുള്ള 'ഞാൻ' മാത്രമാണെന്നു തീർച്ച. ആ കേന്ദ്രത്തെ പഠിച്ചാൽ നിലനിൽപ്പിന്റെ മുഴുവൻ രഹസ്യം തെളിയും. യുക്തിയുടെ മണ്ഡലത്തിൽ അനിഷേധ്യമായി വിളങ്ങുന്ന ഈ വസ്തുത വെളിപ്പെടുത്തിത്തരാനാണ് ആചാര്യൻ അടുത്ത പദ്യത്തിൽ ഒരുമ്പെടുന്നത്

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ






No comments:

Post a Comment