Friday 16 July 2021

ശ്ലോകം 04 05

ശ്ലോകം 04

അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു! ഹരിനാരായണായ നമഃ

( അർക്കാനലാദിവെളിവ്- സൂര്യൻ, അഗ്നി മുതലായ വെളിച്ചം)

സൂര്യൻ, അഗ്നി മുതലായ വെളിച്ചമെല്ലാം കണ്ടറിയുന്നത് കണ്ണ് എന്ന ഇന്ദ്രിയമാണ്. കണ്ണ് എന്ന ഇന്ദ്രിയത്തെ കണ്ടറിയുന്ന കാഴ്ചക്കാരൻ മനസ്സാണ്, മനസ്സിനെ കണ്ടനുഭവിക്കുന്ന വെളിച്ചമോ ഞാൻ തന്നെയാണ്. ഈ തീരുമാനം വരുന്നതോടെ ഉണ്ടാകുന്ന ആനന്ദത്തിനളവില്ല. കളങ്കഹാരിയായ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

'അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുന്ന കണ്ണ്' - നിലനിൽപ്പിന്റെ രഹസ്യം ലളിതമായും വ്യക്തമായും കാട്ടിത്തരാൻ കഴിവുള്ള ഒരു വിവേചന രീതിയാണ് ദൃഗ്ദൃശ്യവിവേകം. അനുഭവത്തെ ഏതാനും ഘട്ടങ്ങളായി തിരിച്ചിട്ട് ഓരോ ഘട്ടത്തിലുമുള്ള ദൃക്കേത്, ദൃശ്യമേത് എന്നു വേർതിരിക്കുക. അപ്പോൾ ഏതനുഭവ ഘട്ടവും ദൃക്കെന്നും ദൃശ്യമെന്നും അഥവാ കാഴ്ചക്കാരനെന്നും കാഴ്ചയെന്നും രണ്ടായി വേർതിരിയുന്നതു കാണാൻ കഴിയും. ഇവയിൽ കാഴ്ചക്കാരനില്ലാതെ കാഴ്ചകൾക്ക് ഉൺമ സാധ്യമല്ലെന്നും സ്പഷ്ടമാകും. അപ്പോൾ കാഴ്ചകളുടെയെല്ലാം കാഴ്ചക്കാരൻ അന്തിമമായി തീരുമാനിക്കപ്പെട്ടാൽ ആ കാഴ്ചക്കാരൻ മാത്രമാണ് സത്യമെന്നു നിർണയിക്കാനും പ്രയാസമില്ലല്ലോ. ആദ്യമായി അനുഭവത്തിലെ ഇന്ദ്രിയതലത്തെ വിശകലനം ചെയ്തു നോക്കാം. അനുഭവത്തിന്റെ ഏറ്റവും ഉപരിതലം അതാണല്ലോ. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ രൂപം, ശബ്ദം, ഗന്ധം, രസം, സ്പർശം എന്നിവയെ അനുഭവിക്കുന്നതോടെയാണ് ബാഹ്യപ്രപഞ്ചം അനുഭവ വിഷയമാകുന്നത്. ഇവിടെ ഇന്ദ്രിയങ്ങൾ കാഴ്ചക്കാരും ഇന്ദ്രിയവിഷയങ്ങളായ രൂപം തുടങ്ങിയവ കാഴ്ചകളുമാണ്. കണ്ണില്ലാതെ രൂപമുണ്ടെന്ന് ആരും അനുഭവിക്കുകയില്ല. ഇതു തന്നെയാണ് മറ്റ് ഇന്ദ്രിയ വിഷയങ്ങളുടെയും സ്ഥിതി. എന്നാൽ ഇന്ദ്രിയവിഷയങ്ങൾ അനുഭവപ്പെടാതിരിക്കുമ്പോപ്പോഴും ഇന്ദ്രിയങ്ങൾ അനുഭവമണ്ഡലത്തിൽ പ്രകാശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചുവന്ന കണ്ണാടി ധരിച്ചാൽ ഒരാൾ പ്രപഞ്ചത്തെ മുഴുവൻ ചുവപ്പായി കാണുന്നതുപോലെ ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങൾ ഉണ്ടാക്കിത്തീർക്കുന്ന വെറും കാഴ്ചകളാണ് ബാഹ്യപ്രപഞ്ചദൃശ്യങ്ങളെന്നു വന്നുചേരുന്നു. ഈ അനുഭവ രഹസ്യമാണ് 'അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണ്' എന്ന ഭാഗം കൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 'അർക്കാനലാദിവെളിവ്' എന്നതുകൊണ്ട് എല്ലാ ഇന്ദ്രിയവിഷയങ്ങളെയും ഗ്രഹിക്കേണ്ടതാണ്, 'കണ്ണ്' എന്നതുകൊണ്ട് എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും







ശ്ലോകം 05

ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുൾക നാരായണായ നമഃ
( ഉര ചെയ്വതിന്- രചിക്കുന്നതിന് അഥവാ തുടർന്നുച്ചരിക്കുന്നതിന്, ഗുരുവരുളാലേ - ഗുരുകാരുണ്യ ത്തിലൂടെ, ദേവകളും ഭൂസുരരും- ദേവന്മാരും ബ്രാഹ്മണരും, അരുൾ ചെയ്ക - കാരുണ്യം വർഷിക്കുക, ഉരചെയ്‌വതിന്നരുൾക- ഭഗവത്നാമം ഉച്ചരിച്ചു കഴിഞ്ഞുകൂടാൻ കരുണ കാണിക്കുക. )

ഈ ഭഗവത്നാമകീർത്തനം രചിക്കുന്നതിന് അഥവാ തുടർന്നുച്ചരിക്കുന്നതിന് ഗുരുകാരുണ്യ ത്തിലൂടെ ദേവകളും ബ്രാഹ്മണരും കാരുണ്യം വർഷിക്കുമാറാകണം. ഭൂമിയിൽ മനുഷ്യജന്മം കിട്ടിയ നിലയ്ക്ക് മരണംവരെ ഭഗവത്നാമമുച്ചരിച്ചു കഴിഞ്ഞുകൂടാൻ കരുണ കാണിക്കണേ, അല്ലയോ നാരായണ, അങ്ങേയ്ക്കു നമസ്കാരം.

നിരന്തരമായ ഈശ്വര ബുദ്ധി പുലർത്തി ജീവിതയാത്ര തുടരാൻ ഉള്ള എളുപ്പ വഴിയാണ് നാമസ്മരണവും കീർത്തനവും. ഇതു സാധിക്കണമെങ്കിൽ ഈശ്വരൻ മാത്രമാണ് സത്യമെന്നും ഈശ്വരപ്രാപ്തിയാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്നും കാലേക്കൂട്ടി ഉറയ്ക്കണം. ഈശ്വരനാണ് സത്യമെന്ന് വെറുതെ വിശ്വസിച്ചത് കൊണ്ട് മാത്രമാവില്ലല്ലോ. ശ്രുതി, യുക്തി, അനുഭവം ഇവയുടെ പശ്ചാത്തലത്തിൽ അത് ഉറപ്പു വന്നെങ്കിലേ പറ്റൂ. ഇവിടെയാണ് വ്യക്തമായ വസ്തു ബോധത്തോടെ സദാ ബ്രഹ്മനിഷ്ഠനായി കഴിയുന്ന ഒരു ഗുരുവിന്റെ കാരുണ്യം ആവശ്യമായിത്തീരുന്നത്. ഗുരു ശ്രുതി വാക്യങ്ങൾ ഉദ്ധരിച്ചും, യുക്തി വിവരിച്ചും, സ്വാനുഭവം വെളിവാക്കി യും സത്യം ഉപദേശിക്കുന്നതോടെ ഈശ്വരൻ മാത്രമാണ് സത്യമെന്ന യാഥാർത്ഥ്യം സംശയാതീതമായി തെളിയുന്നു. പരമാനന്ദ പ്രാപ്തിയും ജീവിതധന്യതയും ഈശ്വരസാക്ഷാത്കാരം കൊണ്ട് മാത്രമേ ഉണ്ടാവൂ എന്നറിയുന്നതോടെ ജീവിത ലക്ഷ്യമെന്തെന്ന കാര്യത്തിലും ഉറപ്പു വരുന്നു. പ്രപഞ്ചത്തെ നിയമാനുസൃതം പ്രവർത്തിപ്പിച്ചുപോരുന്ന എല്ലാ ഘടകങ്ങളിലും തുടർന്നു ദേവ ഭാവന സംജാതമാകുന്നു. ദേവ ഭാവന ആകെ പ്രപഞ്ചത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വരുത്തുന്ന തോടെ സത്യ ജിജ്ഞാസുവിന്റെ ഹൃദയത്തെ ദിവ്യചൈതന്യം കൊണ്ട് നിറച്ച് ജഡത്വം അകറ്റുകയും ചെയ്യും. ഭാവന എങ്ങനെയോ ചിത്തം അങ്ങനെ രൂപം കൊള്ളുമെന്നാണ് നിയമം. സൂര്യചന്ദ്രാദിപ്രപഞ്ചഘടകങ്ങളെല്ലാം വെറുതെ ജഡമാണെന്നു കരുതിയാൽ അങ്ങനെ കരുതുന്നയാളിന്റെ ചിത്തത്തിനും ജഡത്വം വർദ്ധിക്കും. നേരെ മറിച്ച് അവയൊക്കെ ചേതനനായ ഈശ്വരന്റെ ദേവരൂപങ്ങളാണെന്ന യാഥാർഥ്യം ധരിക്കാൻ കഴിഞ്ഞാൽ ആദ്യം അത് അവനവനു തന്നെ ഗുണകരമായി ഭവിക്കും. നമ്മെ ജീവിക്കാൻ സർവഥാ സഹായിക്കുന്ന ദേവന്മാരെ യജ്ഞാദിക്രിയകൾ കൊണ്ട് പ്രസാദിപ്പിക്കണമെന്നാണ് ഗീതയിൽ ഭഗവാനാവശ്യപ്പെടുന്നത്.

ഭൂമിയിൽ മനുഷ്യജന്മം കിട്ടുന്നത് മഹാഭാഗ്യമാണ്. നിത്യമെന്തെന്നോ അനിത്യമെന്തെന്നോ വിവേചനം ചെയ്തറിയാനുള്ള വിശേഷബുദ്ധി മനുഷ്യനു മാത്രമേ ലഭിച്ചിട്ടുള്ളൂ. ഭാഗവതപുരാണം പറയുന്നത് ഇങ്ങനെയാണ്: ബ്രഹ്മാവ് വിവിധതരത്തിലുള്ള അനേകം ജീവജാലങ്ങളെ സൃഷ്ടിച്ചു. എന്നിട്ടും അദ്ദേഹത്തിന് തൃപ്തി വന്നില്ല. ഒടുവിൽ സത്യം കണ്ടറിയാൻ ബുദ്ധിയുള്ള മനുഷ്യനെ സൃഷ്ടിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സു തെളിഞ്ഞത്. സത്യം ബോധിക്കുന്ന ബുദ്ധിയാണ് ബുദ്ധി. മനുഷ്യബുദ്ധിക്ക് ആ കഴിവുണ്ടായിരിക്കേ അതു സാധിക്കുന്നില്ലെങ്കിൽ ജന്മം വ്യർത്ഥമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. സത്യാന്വേഷണത്തിനു പാകപ്പെട്ട ലോകവും മനുഷ്യലോകമാണ്. അതുകൊണ്ട് മനുഷ്യജന്മം പാഴാക്കരുതേ എന്നു സൂചിപ്പിക്കാനാണ് 'നരനായ് ജനിച്ചു ഭുവി' എന്ന ഭാഗം ആചാര്യൻ ചേർത്തിരിക്കുന്നത്.

ജീവിതം ഒരു തുടർച്ചയാണ്. രൂപപരിണാമങ്ങളിൽക്കൂടെയുള്ള തുടർച്ച. ഒരു പദാർത്ഥം അതിന്റെ ഇപ്പോഴത്തെ രൂപം വെടിഞ്ഞാൽ അനിവാര്യമായും മറ്റൊരു രൂപം അംഗീകരിക്കേണ്ടിവരും. ഒരു രൂപം വെടിയുക എന്നുപറഞ്ഞാൽ മറ്റൊരു രൂപം അംഗീകരിക്കുകയാണെന്നാണ് അർത്ഥം. മറിച്ച്, ഒരു രൂപം അംഗീകരിക്കുക എന്ന് പറഞ്ഞാൽ മറ്റൊരു രൂപം വെടിയുകയെ ന്നാണ് അർത്ഥം.ഈ രൂപപരിണാമം ഇന്ന് ആധുനിക ശാസ്ത്രം പോലും പൂർണമായി സമ്മതിക്കുന്ന പദാർഥരഹസ്യമാണ്. രൂപപരിണാമങ്ങളാണ് ജനന-മരണങ്ങൾ. ബോധസ്വരൂപമായ ആത്മാവ് ഇന്ന് ഒരാളിൽ നിലവിലുണ്ടെങ്കിൽ നാളെ അത് ഇല്ലാതാവുക സാധ്യമല്ല. അത് ഇന്നത്തെ രൂപം വെടിഞ്ഞാൽ മറ്റൊരു രൂപത്തിൽ നാളെ പ്രത്യക്ഷപ്പെടട്ടേ തീരൂ. ബോധവസ്തുവിനു രൂപപരിണാമം ഉണ്ടാകുന്നത് അതു പ്രതിബിംബിക്കുന്ന ജഡോപാധിയെ ആശ്രയിച്ചാണ്. ചിത്തമാണ് ഈ ജഡോപാധി. ഇക്കാര്യം പ്രത്യക്ഷത്തിൽ നമുക്ക് കണ്ടറിയാവുന്നതേയുള്ളൂ. ഒരു വ്യക്തി തൽക്കാലം ആരാണെന്നു നിർണയിക്കാനുള്ള ഘടകം അന്തക്കരണം വഴി പ്രകടമാകുന്ന അയാളുടെ അഹന്തയാണ്. ഇവൻ കള്ളനാണ്, ഇവൻ ഗായകനാണ്, ഇവൻ കവിയാണ്, ഇവൻ അസുരനാണ്, ഇവൻ ദേവനാണ് എന്നൊക്കെ വ്യക്തികൾ വേർതിരിയുന്നതു ചിത്തസങ്കൽപങ്ങളെയും അതിനെത്തുടർന്നുള്ള പ്രവർത്തികളെയും ആശ്രയിച്ചാണെന്നു തീർച്ചയാണല്ലോ. ചുരുക്കത്തിൽ ഒരു വ്യക്തി ഇന്ന് ഏതു തരക്കാരനാണ് നാളെ ഏതു തരക്കാരനായിരിക്കും എന്നൊക്കെ നിർണയിക്കുന്ന ഒരേയൊരു ഘടകം ചിത്തസങ്കല്പങ്ങളാണ്. മനുഷ്യനു മാത്രം ഈ ചിത്തവൃത്തികളെ കുറെയൊക്കെ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഉദാത്തങ്ങളായ ചിത്തവൃത്തികൾ ഉപേക്ഷിച്ച് നീചവൃത്തികൾ കൈക്കൊള്ളാം, നീചവൃത്തികൾ ഉപേക്ഷിച്ച് ഉത്തമങ്ങളായ ചിത്തവൃത്തികൾ സ്വീകരിക്കാം. എന്തുതന്നെയായാലും ചിത്തവൃത്തികളാണ് വ്യക്തിസ്വരൂപം നിർണയിക്കുന്ന ഘടകങ്ങൾ. അപ്പോൾ മരണവേളയിൽ നിലവിലുള്ള ചിത്തവൃത്തി ആയിരിക്കും രൂപപരിണാമത്തിലെ അടുത്തഘട്ടം നിർണയിക്കുന്ന ഘടകം. മരണവേളയ്ക്കു തൊട്ടുമുമ്പുള്ള ചിത്തവൃത്തിക്കനുസരണമായി തുടർന്ന് ജനിക്കേണ്ടി വരുമെന്നു സാരം. ചിലർ ശാസ്ത്രജ്ഞന്മാരായോ, കവികളായോ, ചക്രവർത്തി മാരായോ ഒക്കെ ജനിക്കാൻ കൊതിച്ചു എന്നുവരും. ജീവിതത്തിൽ തുടർന്നു ചിരകാലം ആവർത്തിച്ചുറപ്പിച്ചിട്ടുള്ള അഭിലാഷമായിരിക്കും മരണവേളയിൽ ഇങ്ങനെ ഉത്ക്കടമായി പ്രത്യക്ഷപ്പെടുക. അവർക്കു നിശ്ചയമായും സാധിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിയമം. ഏതു രീതിയിലായാലും ജനന-മരണങ്ങൾ പ്രയോജന ശൂന്യങ്ങളായ കെട്ടുപാടുകളായിട്ടാണ് സത്യദർശികൾ കാണുന്നത്. അതുകൊണ്ട് രൂപപരിണാമപ്രവാഹം വെടിഞ്ഞ് സത്യ സ്വരൂപത്തിൽ ലയിക്കുകയെന്ന മോക്ഷമാണ് യഥാർഥജീവിത ലക്ഷ്യമായിരിക്കേണ്ടതെന്ന് അവർ നിർദ്ദേശിക്കുന്നു. ഇതു സഫലമാവണമെങ്കിൽ ജീവിതത്തിലുടനീളം സത്യസ്വരൂപം വിചാരം ചെയ്തുറപ്പിക്കണം. മരണവേളയിൽ സത്യസ്വരൂപ ത്തെ സ്മരിച്ചുകൊണ്ടു ശരീരം ഉപേക്ഷിക്കാനും കഴിയണം.

പ്രപഞ്ചമായി കാണപ്പെടുന്ന സകലതും, സൂക്ഷ്മമായ ശക്തി സ്പന്ദനം പോലും സദാ ചലിച്ചു പരിണമിച്ചു കൊണ്ടിരിക്കുകയാണെന്നാണല്ലോ ആധുനികശാസ്ത്രം തെളിയിച്ചിട്ടുള്ളത് അപ്പോൾ പ്രപഞ്ചത്തിന്റെ നിയമഘടകങ്ങൾ കർമ്മവും പരിണാമവുമാണ് ഇതു രണ്ടും എവിടെ തുടങ്ങി? എവിടെ അവസാനിക്കും? ഈ ചോദ്യങ്ങൾക്കുത്തരം കണ്ടുപിടിച്ചാൽ ജീവിതരഹസ്യം അതോടെ വെളിവാകും. ഈ രണ്ട് ചോദ്യങ്ങളുടെയും ഉത്തരമാണ് ആചാര്യൻ ആറാം പദ്യത്തിൽ വിവരിക്കുന്നത്:

#ബ്രഹ്മശ്രീ ബാലകൃഷ്ണൻ നായർ



Manu Kumar Elayidam



No comments:

Post a Comment